Thursday 19 May 2022

നെടുവീർപ്പുകൾ

    നെടുവീർപ്പുകൾ

ഗൂഢ സ്മിതത്തിൻ മണികിലുക്കി
വന്മരച്ചാർത്തിൻ തപോവനങ്ങൾ
തേടി നീ തെന്നലേ മാഞ്ഞുപോകേ
പുൽ നാമ്പിലൂറുന്നു നെടുവീർപ്പുകൾ

നീഹാരക്കൈകളാലെൻ ജാലകം
മെല്ലെത്തുറന്നെന്നരികിലെത്തി
പുലരിക്കിനാവിൽ തനിച്ചിരുത്തി
പനിനീർ കുടഞ്ഞെന്നെ നീയുണർത്തി

പുലരിതൻ കളഗാന മധുമഴയിൽ
പൂർവ്വാമ്പരത്തിലെ  ശയ്യ തന്നിൽ
ബാലസൂര്യൻ കൺ തുറന്ന നേരം
പൊന്നും തളികയിൽ കണിയൊരുങ്ങി

കതിരോൻ കുറുമ്പിൻ കരങ്ങൾ നീട്ടി
മിഴി മൂടുമാലസ്യ ശീലനീക്കി
ഏതോ കിനാവിൻ നിലാക്കായലിൽ
നിന്നു മടങ്ങിയെത്തുന്നു ഭൂമി

അരുമയാം ആദിത്യപ്പൈതലിന്റെ
പട്ടാഭിഷേകം കഴിഞ്ഞ നേരം
പൊന്നുഷസ്സിൻ  നീർത്തടാകങ്ങളിൽ
ചെന്താമരപ്പൂ വസന്തമായി

മാന്തളിർ തിന്നു മദിച്ചു നീളേ
പാറുന്നു പൂങ്കുയിൽ പാട്ടുപാടി
മാന്തോപ്പിൽ വന്നു പതുങ്ങിനിൽക്കും
തെന്നലാ പാട്ടുകൾ ഏറ്റുപാടി

ഏഴു കുതിരകൾ ചേർന്നു പായും
ഏഴഴകുള്ള രഥത്തിലേറി
ഊരു ചുറ്റാനായിറങ്ങി സൂര്യൻ
ആകാശ വീഥിയിലൂടെ ചേലിൽ
പുലരിയിൽ അരുമയായ് പുഞ്ചിരിക്കും
പൈതൽ നട്ടുച്ചയിൽ യുവനായകൻ
തീയായ്  ജ്വലിച്ചു മുന്നേറിടുന്നു
ദാഹിച്ചു ഭൂമി വലയുന്നുവോ

വിങ്ങിവിയർത്ത ഭൂമിക്കുമേലേ
തണലേകി നീങ്ങുന്ന  വെൺ മേഘമേ
രാജ രാജന്റെ യീ തേരോട്ടത്തിൽ
നീയുമകമ്പടി പോകുന്നുവോ

സായാഹ്ന ചക്രവാളച്ചുവരിൽ
ഒടുവിലാ  രഥ ചക്രമാണ്ടുപോകേ
രാജനിണം ഒഴുകിക്കലരും
ആഴിപ്പരപ്പെത്ര  വർണ്ണോജ്ജ്വലം!

ഗതകാല വർണ്ണങ്ങളെങ്ങോ മറന്നുവ -
ച്ചാർദ്രമീ സിന്ദൂരമണിയുമ്പോഴും
ഈ നൊമ്പരക്കാഴ്ചയിൽ സാക്ഷിയാം
മേഘമേ നീയും കരയുന്നുവോ

പിരിയുന്നോരീ പകൽ പ്പക്ഷി തന്റെ
നെടുവീർപ്പുകൾ കടം കൊണ്ടതാമോ
മൂളിയെത്തുന്ന കടൽക്കാറ്റിലും
ഈറൻ നിറയുന്നതീ സന്ധ്യയിൽ

.രാവിൻ നിശ്ശബ്ദ യാമങ്ങൾ നീളെ
രാപ്പാടി വിരഹം പകർന്നു പാടി
നോവുകൾ നീറിപ്പടർന്ന രാവിൽ
തപ്ത നിശ്വാസങ്ങൾ ബാക്കിയായി .